Tuesday, March 31, 2009

വിഹ്വലതകൾ...

ആത്മീയതയുടെയും അതിഭൗതികതയുടെയും ഇടക്കു മനസ്സ്‌ പെൻഡുലം പോലെ ആടിക്കൊണ്ടിരിക്കുന്നു...

മനസ്സിന്റെ ലോല തന്ത്രികൾ അഴിയുകയും മുറുകുകയും ചെയ്യുന്നത്‌ ജലമർമരം പോലെ...

നീണ്ടുപോകുന്ന ഒറ്റയടിപ്പാതയിൽ യാത്രാ മധ്യെ ലക്ഷ്യം മറന്ന കൊച്ചുകുട്ടി..അതാരാണു??

എന്താണാ യാത്രയുടെ അർത്ഥം? അല്ലെങ്കിൽ അർത്ഥം അന്വേഷിച്ചലയേണ്ട കാര്യമുണ്ടോ...?

ചിന്തയുടെ ചലനങ്ങൾ നിലക്കുമ്പോൾ അത്‌ ജീവിച്ചിരിക്കുമ്പോൾ മരണാവസ്ഥയെന്ന് ജെ.കെ..

എന്തിനെഴുതുന്നു? മനസ്സെന്ന കള്ളന്റെ സൂത്രങ്ങളാണോ ഇത്‌?

ഉറങ്ങട്ടെ..ഒരു രാത്രിമഴയുടെ ഇമ്പങ്ങളിലലിഞ്ഞ്‌..ചിന്തയുടെ പുതുനാമ്പുകൾ മുളപൊട്ടിയോ എന്ന് നാളെ രാവിലെ എനിക്കു മനസ്സിന്റെ ജാലകത്തിലൂടെ പാളി നോക്കണം..

Sunday, March 29, 2009

വിലാസം നഷ്ടപ്പെട്ടവർ..

ഗോലിബാർ മൈദാൻ ചൗക്ക്‌ സിഗ്നലിൽ ഞാൻ കാർ ചവിട്ടി നിർത്തുമ്പോൾ സിഗ്നലും, ആകാശവും ഒരു പോലെ ചുവന്നിരുന്നു.. സൂര്യൻ അന്നത്തെ ഒളിവു ജീവിതത്തിനായി ഓടിയോളിക്കാൻ തുടങ്ങിയിരുന്നു..വാനത്തിൽ ചുവപ്പു ചായമടിച്ച ശേഷം..നിറഞ്ഞ സന്ധ്യ..

ഇന്ന്‌ നിരത്തിൽ തിരക്കു കൂടുതലാണു..ഞാൻ ഓർത്തു..സ്ഥിരം മാഗസിനുമായി വിൻഡോവിൽ തട്ടുന്ന ബാബുലാൽ കാർ കണ്ടപ്പോൾ ഓടിവരുന്നുണ്ട്‌.. ആദ്യമായി അവനെ കാണുന്നത്‌ ഒരു വർഷം മുമ്പാണു..അന്ന്‌ ഒരു വില കൂടിയ ഓട്ടൊ മാഗസിൻ വാങ്ങിയപ്പോൾ അവൻ പുഞ്ജിരിച്ചു കൊണ്ട്‌ നന്ദി പറഞ്ഞു..
വെറുതെ ഒരു ചോദ്യമെറിഞ്ഞു, ആപ്‌ കാ നാം ക്യാ?.. അവന്റെ മുഖത്തെ അവിശ്വസനീയത തുടച്ചെടുക്കാമായിരുന്നു!...പിന്നെയൊരിക്കലാണു അവൻ പറഞ്ഞത്‌, ശീതികരിച്ച കാറുകളുടെ ജനാല അവനു വേണ്ടി തുറക്കൂന്നതു തന്നെ അവൻ ദൈവം സ്വർഗ വാതിൽ തുറക്കുന്ന പോലെ ആണെന്നും സിഗ്നൽ വ്യാപാരിയുടെ പേരു ചോദിക്കുന്നത്‌, ദൈവം പേരു വിളിക്കുന്നതു പോലെ അത്യപൂർവ്വം ആണെന്നും!...

പിന്നിടൊരിക്കൽ സിഗ്നൽ സ്റ്റക്കായി കിടന്നു പൊയ സമയത്ത്‌ അവൻ ഓടിയെത്തിയപ്പോൾ പതിവു പോലെ ഒരു മാഗസിൻ വാങ്ങിയ ശേഷം എവിടെയാണു അവന്റെ താമസം എന്നൊരു ചോദ്യം വിട്ടു.. സാറിനറിയാമോ, തിരക്കു പിടിച്ച ഈ ജ്ംഗ്ഷൻ പതിനഞ്ജു കൊല്ലം മുൻപ്‌ ഒരു ഗ്രാമ മൈതാനമായിരുന്നു..ഇവിടെയായിരുന്നു, ഞങ്ങളുടെ വീട്‌...നഗരം വലുതായി വലുതായി ഞങ്ങളുടെ ഗ്രാമത്തെ തിക്കി പുറത്താക്കി സർ.. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ വിലാസം അന്വേഷിച്ചു കൊണ്ടിരിക്കുകയാണു..

ആ കറുത്ത ഫലിതം എവിടെയൊക്കെയോ തുളഞ്ഞു കയറി എന്നെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.. അന്നത്തെ ക്ലയന്റ്‌ പാർട്ടി കുറെ നീണ്ടുപോയി..ആയിരങ്ങൾ വിലയുള്ള പാനീയങ്ങൾ നിറയുകയും ഒഴിയുകയും ചെയ്തു കൊണ്ടിരുന്നു.. എന്തോ അന്നാദ്യമായി ഞാൻ ആ സഭയിൽ മനസ്സു നഷ്ടപ്പെട്ടവനായി..

Saturday, March 28, 2009

പിണറായിക്കു മുളച്ച താടി!!

അങ്ങനെ ഒടുവിൽ പിണറായിക്കും താടി വന്നു!..(മദനിത്താടി!)..
അതു വർഗീയ താടി ആണോ മതേതര താടി ആണോ എന്നോക്കെ ചാനലുകൾ മറിച്ചും തിരിച്ചും കീറിയും വെട്ടിയും ഒക്കെ പരിശോധിക്കുന്നുണ്ട്‌!.

തിരഞ്ഞെടുപ്പെന്ന പൊറാട്ടു നാടകം അന്ത്യത്തോടടുക്കുമ്പോഴെക്കും ഒരു തീരുമാനമാകുമെന്ന്‌ പ്രത്യാശിക്കാം!

ഇപ്പോഴത്തെ നിലക്ക്‌ രാഷ്ട്രീയക്കാർ അവർക്കു വേണ്ടി തന്നെ നടത്തുന്ന ഈ പ്രതിഭാസത്തെ വൈകാതെ യഥാർത്ഥ അർത്ഥത്തിൽ ജനങ്ങൾ ഏറ്റെടുക്കുമെന്നു പ്രതീക്ഷിക്കാം അല്ലേ!
ഈയടുത്ത്‌ കണ്ട ഏറ്റവും വലിയ തമാശ പൂന്തുറ സിറാജിന്റെ വിപ്ലവ പ്രസംഗമാണു!!!!

ഉദരനിമിത്തം ബഹുകൃതവേഷം എന്നോ മറ്റ ഒരു പഴഞ്ജൊല്ല് ഓർത്തു പോയി!കഷ്ടം!

Thursday, March 26, 2009

കുപ്പിപാത്രങ്ങൾ..

അമ്മക്ക്‌ വലിയ ഇഷ്ടമായിരുന്നു കുപ്പിപാത്രങ്ങളേട്‌..
പ്ലാസ്റ്റിക്കിന്റെ അതിപ്രസരം ഇത്രയും ഇല്ലാത്ത കാലം..അന്ന് ഒട്ടുമിക്കാലും സാധനങ്ങളും ഹോർലിക്സ്‌,ബ്രൂ കോഫി പൗഡർ,തേയില,സ്ക്വാഷ്‌ അങ്ങനെയുള്ളവ വന്നിരുന്നതു പല ആകൃതിയിലുള്ള മനോഹരമായ കുപ്പികളിലായിരുന്നു എന്നാണു എന്റെ ഓർമ.. പല കുപ്പികളുടെയും ഭംഗി കണ്ടിട്ട്‌ ഉടനെ ആവശ്യമില്ലെങ്കിലും കുപ്പി സ്വന്തമാക്കനായി അമ്മ അവ വാങ്ങാൻ അഛനോട്‌ പറയുമായിരുന്നു..

പ്ലാസ്റ്റിക്‌ എന്ന അനശ്വര സങ്കൽപ്പം അന്ന് വന്നിട്ടില്ല ചെറിയ പാത്രങ്ങളുടെ രൂപത്തിൽ..മാത്രമല്ല കുപ്പികൾക്കു മനുഷ്യാവസ്ഥയുമായുള്ള ഒരു താദത്മ്യം കൂടി അതിനു പിന്നിലുണ്ടാകാം എന്നു ഞാൻ ഓർക്കാറുണ്ട്‌..ഉടഞ്ഞ്‌ അതിന്റെ കണികാവസ്ഥയിലായാൽ ആയുസ്സു തീർന്ന മനുഷ്യ ജന്മം പോലെ നിഷ്പ്രയോജനം..!

പറഞ്ഞു വന്നത്‌, ഹൈസ്കൂൾ പഠിക്കുന്ന സമയത്തെ ചില അടുക്കള വിദ്യകൾ ഞാൻ വശമാക്കിയിരുന്നു..ചായ,കാപ്പി ഇവയൊക്കെ സൃഷ്ടിച്ചെടുക്കാൻ വലിയ ഇഷ്ടമായിരുന്നു.. സമരം നിറഞ്ഞ ഒരു കാലഘട്ടം ആയിരുന്നു അത്‌..നേരത്തെ സ്കൂൾ വിട്ട്‌ വന്നാൽ, അമ്മയുടെ ഭംഗിയുള്ള ചില കുപ്പികളിൽ സൂക്ഷിച്ചിട്ടുള്ള കാപ്പിപൊടിയെടുത്തു കാപ്പിയടിക്കാറുമുണ്ട്‌!..ടീച്ചറായിരുന്ന അമ്മ ചിലപ്പോൾ ഒക്കെ സ്കൂൾ വിട്ടു വരുമ്പോൾ ഞാൻ ഓഫർ ചെയ്യാറുമുണ്ട്‌!..എന്റെ കുപ്പികളിന്മേലുള്ള കയ്യേറ്റം അത്രക്കു ഇഷ്ടമില്ലെങ്കിലും!

അങ്ങനെ ഇരിക്കെയാണു, കാറ്റ്‌ കടന്നതു മൂലം കട്ട പിടിച്ചു പോയ ഒരു ബ്രൂ കോഫിയുടെ കുപ്പി ചിന്നി ഉള്ളിൽ പൊട്ടിയിരുക്കുന്നതു അമ്മയുടെ ശ്രദ്ധ്യിൽ പെട്ടത്‌.. പ്രതി ഞാനാണെന്ന് ഉറപ്പിച്ച അമ്മ ശകാരം തുടങ്ങാൻ ഒട്ടും അമാന്തിച്ചില്ല..ഇനി അടുക്കളയിൽ കയറിയാൽ അഛനോട്‌ റിപ്പോർട്ട്‌ ചെയ്ത്‌ കടുത്തശിക്ഷ ഉറപ്പാക്കും എന്ന് വരെ അത്‌ നീണ്ടുപോയി..ഇതെല്ലാം കേട്ട്‌ പ്രോത്സാഹിപ്പിക്കാനും എരിതീയിൽ എണ്ണ ഒഴിക്കാനും അനിയനും കൂടെ കൂടി..

പക്ഷേ പ്രതിയാക്കപ്പെട്ട എനിക്ക്‌ ഇതു എപ്പോ സംഭവിച്ചു എന്ന് എത്ര ഓർത്തിട്ടും പിടി കിട്ടിയില്ല.. കുറെ നാളുകൾക്കു ശേഷം ഞങ്ങളുടേ ഡിന്നർ സഭയിൽ അമ്മ വീണ്ടും ഈ കാര്യം പറഞ്ഞു തുടങ്ങിയപ്പോഴാണു, അനിയച്ചാർ ആ ക്രൂര കൃത്യത്തിനു പിന്നിൽ താനണു എന്നു വെളിപ്പെടുത്തിയതു.!

എന്നെ വെറുതെ വഴക്കു പറഞ്ഞല്ലോ എന്നോർത്ത്‌ ചിരിച്ചോണ്ട്‌ അമ്മ നോക്ക്കിയ നോട്ടം..! ഇപ്പോഴും വല്ലപ്പോഴും ഞങ്ങൾ അതോർത്തു ചിരിക്കാറുണ്ടു!

പഴയ കുപ്പിപാത്രങ്ങളൊക്കെ പലപ്പോഴായി നാടു നീങ്ങി..ഇപ്പോൾ ആ സ്ഥാന്ത്ത്‌ പുതിയ തലമുറ ജാറുകൾ സ്ഥാനം പിടിച്ചു..എങ്കിലും ഓർമകളിലെ കുപ്പിവള കിലുക്കം പോലെ കുപ്പിപാത്രങ്ങളുടെ ഭംഗി മനസ്സിൽ മായാതെ നിൽക്കുന്നു..

Tuesday, March 24, 2009

അർദ്ധനാരീശ്വരം..

ഇടക്ക്‌ ഞാൻ ഓർക്കാറുണ്ടു..എന്തൊരു മനോഹരമായ സങ്കൽപ്പം ആണത്‌!..പുരുഷനും സ്ത്രീ എന്ന പ്രകൃതിയുടെയും സംഗമം..വ്യക്തിതലങ്ങളിൽ ഭാരതത്തിന്റെ അതിമനോഹര കൽപ്പന..

കുറച്ചുകൂടി ചുഴിഞ്ഞാലോചിച്ചപ്പൊൾ തോന്നി അതിൽ പുരുഷന്റെ (ശിവം) ഒരു സൂത്രം കൂടി ഇല്ലേ എന്നു!
ഒരു ശിവ പാർവ്വതീ പരിഭവത്തിനു ശേഷമാണല്ലോ ഈ ഒരു സങ്കൽപ്പം ഉടലെടുത്തത്‌.അങ്ങനെ വരാൻ കാരണം എന്തായിരിക്കും?

എനിക്കു തോന്നുന്നത്‌,ഒറ്റക്ക്‌ പുരുഷൻ അപൂർണ്ണനും, മനസ്സിനു ധൈര്യം സ്ത്രീയേക്കാൾ വളരെ കുറഞ്ഞവനും ആണെന്നണു! വിയോജിക്കുന്നവർ ധാരാളം കണ്ടേക്കാം!

ഞാൻ നിരീക്ഷിച്ചിട്ടുള്ളതും അടുത്തറിയാവുന്നവരുമായിട്ടുള്ള പല സ്ത്രീകളുടെയും മാനസിക കരുത്തും, പ്രശ്നങ്ങളെ നേരിടാനുമുള്ള കഴിവും, എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്‌..ഇത്‌ വെറും പ്രതിപക്ഷ ബഹുമാനമല്ല കേട്ടോ!

എല്ലാ പുരുഷനിലുമുള്ള സ്ത്രീഭാവവും എല്ലാ സ്ത്രീകളിലും ഒളിഞ്ഞിരിക്കുന്ന പുരുഷഭാവവും എന്നൊക്കെ പറയാമെങ്കിലും, കൂടുതൽ ഡിപ്പൻ ഡെൻസി പുരുഷനു തന്നെയാണു!

സർവ്വം ശിവമയം എന്നതിനു പകരം സർവ്വം ശിവ പാർവ്വതീമയം എന്നാക്കുന്നതാണു ഭംഗി!

Monday, March 23, 2009

ഇനിയൊരിക്കലും കണ്ടുമുട്ടേണ്ടാത്തവർ..

ഒരു ഇടവേളക്കു ശേഷമാണു വീണ്ടും ബ്ലോഗിലേക്കു..ബ്ലോഗുകൾ കൂടുതലും ആത്മനിഷ്ഠമാകുന്നു എന്ന തോന്നലിൽ നിന്നാണു അങ്ങനെ ഒരു ഇടവേള വന്നതു.. ഇതും അങ്ങനെയുള്ള ഒന്നു തന്നെ..സ്വയം അറിയുന്നതു ഈശ്വരനെ അറിയുന്നതു പോലെ എന്നാണല്ലോ..അതിനു ഒരു ചെറിയ ശ്രമം കൂടി...

പിന്നെ പറയാൻ ഉദ്ദേശിച്ചത്‌ ചില പ്രത്യേക സ്വഭാവസവിശേഷതകൾ കൊണ്ട്‌ ആദ്യ പരിചയപ്പെടൽ തന്നെ ദുരന്തമായി കലാശിക്കുന്ന മനുഷ്യരെക്കുറിച്ചാണു..
ആദ്യ അനുഭവം ഒരു ബസ്സ്‌ യാത്രക്കിടയിലാണു..വർഷങ്ങൾക്കു മുമ്പ്‌ കാലിക്കട്ട്‌ യൂണിവേർസിറ്റിയിൽ പോയി പ്രിഡിഗ്രി റിസൾട്ടിന്റെ ആകാംക്ഷ അവസ്സനിപ്പിച്ച്‌ തിരിച്ച്‌ തൃശൂർക്കുള്ള യാത്രയിലാണു..ജീവൻ കയിൽപ്പിടിച്ചാണു യാത്ര..സ്പീഡേ..പ്രൈവറ്റ്‌ ബസ്സിൽ കോഴിക്കോട്‌ തൃശൂർ യാത്ര നടത്തിയവർക്കറിയാം അതിന്റെ ഒരു സ്വാദ്‌!..

ഇടക്കു വന്ന് അടുത്തിരുന്ന ഒരു തലേക്കെട്ടുകാരൻ..ചെറിയ കുറ്റിത്താടി..എന്റെ ആദ്യ മലബാർ യാത്രയാണത്‌..കൗമാരപ്രായത്തിൽ.. ഭംഗിയുള്ള താത്തക്കുട്ടികളെയും കണ്ട്‌ കണ്ണുമിഴിച്ചിരിക്കുന്നതിനെടെയാണു നമ്മുടെ കഥാപാത്രം ഇടിച്ചു കേറിയത്‌..വളരെ സ്നേഹത്തോടെയാണു സം സാരത്തിന്റെ തുടക്കം..പേരും നാടുമൊക്കെ പറഞ്ഞ ശേഷമാണു ആ ദുരന്തത്തിന്റെ ആരംഭം.. പ്രവാചകന്റെ മഹത്വവും, ഏക ദൈവത്തിന്റെ ആവശ്യവുമൊക്കെ ഊന്നി ഊന്നിപറഞ്ഞ്‌ അദ്ദേഹം കത്തിക്കയറി..ഹൊ! എന്റെ മനോഹരമായി കലാശിക്കേണ്ട ആ യാത്ര ആ മത പ്രഭാഷണ സുനാമിത്തിരയിൽ മുങ്ങിച്ചത്തു...ഒരു മതത്തിനോടും താൽപ്പര്യമില്ലെന്നും എല്ലാം തട്ടിപ്പാണെന്നും എന്നെ വെറുതെ വിടണമെന്നും അപേക്ഷിച്ചു കൊണ്ടു ഞാൻ രക്ഷപ്പെട്ടു!..ഹൊ..ഇനി ഒരിക്കലും ആ കഥാപാത്രത്തെ കണ്ടുമുട്ടല്ലേ!

അടുത്തതും ഒരു യാത്രാ മധ്യേ ആണു കേട്ടൊ!..
പൂനെയിൽനിന്നും നാട്ടിലേക്ക്‌..ഒരു മഞ്ഞപ്പിത്ത ബാധിതനായി ഞാൻ വണ്ടികയറിയിരിക്കുകയാണു.. ഒരാഴ്ചയോളം നീണ്ട കടുത്ത പനിക്കു ശേഷമാണു മഞ്ഞ സ്ഥിതീകരിച്ചതു..അതിനുള്ളിൽ എല്ലാ അഹങ്കാരവും ശമിച്ച്‌, ആത്മവിശ്വാസം ചോർന്ന് തകർന്ന് തരിപ്പണമായിട്ടാണു തീവണ്ടിയിൽ സുഖയാത്രക്ക്‌ എ.സി.കംമ്പാർട്ട്‌മന്റിൽ കയറിപ്പറ്റിയത്‌.. സൈഡ്‌ ബർത്തിൽ കയറിപ്പറ്റി ഇരിക്കുന്നതിനിടെ ലോവർ ബർത്തിൽ ഇരിക്കുന്ന 50 വയസ്സോളം പ്രായമുള്ള ഒരു ആന്റിയോട്‌ അബദ്ധത്തിൽ സീറ്റ്‌ നമ്പർ ചോദിച്ചു പോയി..പെട്ടെന്ന് പ്രകോപിതയായ അവർ "തന്നോടല്ലേ ഞാൻ നേരത്തെ പറഞ്ഞെ" എന്നു തുടഞ്ഞി ശകാര വർഷം തുടങ്ങി..എനിക്കു ഇപ്പോഴും പിടിയില്ല അവർ പ്രകോപിതയാകാൻ കാരണം..ആകെ വിഷണ്ണനും ക്ഷീണിതനുമായ ഞാൻ എങ്ങനെയോ നാട്ടിൽ എത്തിപ്പറ്റിയെന്നു പറഞ്ഞാൽ മതിയല്ലോ..വെറൊരു സഹയാത്രികൻ എന്നെ ആശ്വസിപ്പിച്ചതും ആ സ്ത്രീയോട്‌ കയർത്തതും ഒക്കെ ഒരു മൂടൽ പോലെ ഓർമയുണ്ടു..എനി അവരെ ഒരിക്കളും കണ്ടുമുട്ടല്ലേ..


പിന്നെ ഒരനുഭവം ഒരു ഹോട്ടലിൽ ഇരിക്കുമ്പോഴാണു..ഒരൽപ്പം സ്റ്റാർ അന്തരീക്ഷം.. സെർവ്വ്‌ ചെയ്യാൻ ഒരൽപ്പം വൈകിയെന്നാരോപിച്ച്‌ ഒരു ബെയറെറെ കരുണയില്ലാതെ ശകാരിക്കുന്ന ഒരു 3 പീസ്‌ സ്യൂട്ടുകാരന്റെ മുഖം..ഇനി ഒരിക്കലും എതിരെ വരല്ലേ..!
അങ്ങനെ ഇനിയും ഉണ്ട്‌ കേട്ടൊ!

ഇത്രയും എഴുതിയപ്പോൾ ആണു, പല സന്ദർഭങ്ങളിൽ ഞാനും ഇത്തരം ഒരു കഥാപാത്രമായി മാറിയിട്ടുണ്ടാവില്ലേ എന്ന സംശയം ഉടലെടുത്തതു!..

തെറ്റുകളിൽ നിന്നാണല്ലോ ശരികൾ രൂപപ്പെടുന്നത്‌ അല്ലേ!..