Saturday, August 28, 2010

അമ്മക്കൊപ്പം..ഒരു നർമമധുരം നുണഞ്ഞ്‌..

തിരക്കിൽനിന്നൂളിയിട്ട്‌ ഓണത്തിനു വീടണഞ്ഞു..കയ്യിൽ പതിവു പോലെ മാത്രുഭൂമി ഒ‍ആണപ്പതിപ്പുമായി..
ഉത്രാടരാത്രി ഊണുകഴിഞ്ഞു ആഴ്ചതിപ്പിൽ വിവാദങ്ങൾ ചികയുമ്പോൾ അമ്മ പറയുന്ന നാട്ടുവിശേഷങ്ങൾ മൂളിക്കേട്ടു കൊണ്ടിരുന്നു..

"അടുത്ത ജന്മത്തിലെങ്കിലും ഇതുപോലെ ഫോട്ടൊജെനിക്കായി ജനിച്ചെങ്കിൽ"..അമ്മ പറഞ്ഞതു കേട്ട്‌ ഞാൻ നോക്കിയപ്പോൾ നമ്മുടെ സിനിമാതാരം ജ്യോതിർമയുടെ മുഖചിത്രം നോക്കിയാണു കമന്റ്‌...

ഞാൻ തമാശയോടെ ഒന്നു തലകുലുക്കി..എന്തൊ പറയാൻ തുനിഞ്ഞപ്പോഴെക്കും അമ്മ തുടർന്നു.." ഏങ്കിൽ ഞാൻ "രക്ഷപ്പെട്ടേനെ"..

അതെന്താ അമ്മെ രക്ഷപ്പെടലിനു ഒരു പ്രത്യെക കനം?..

അതോ..പത്താം ക്ലാസ്‌ പാസ്സായപ്പോൾ ഞാൻ വിചാരിച്ചെടാ..എന്റെ ജീവിതം " രക്ഷപ്പെട്ടെന്നു"..പിന്നെ മനസ്സിലായി ഡിഗ്രി കഴിയാതെ ഒരു നിവൃത്തിയില്ലെന്നു..അതു കഴിഞ്ഞാപ്പൊൾ വീണ്ടും കരുതി..ഞാൻ " രക്ഷപ്പെട്ടെന്നു"..

എന്നിട്ട്‌?

ജോലി കിട്ടിയപ്പൊഴും കരുതി..പിന്നെ സ്നേഹിച്ച ആളെത്തന്നെ കല്യാണം കഴിച്ചപ്പോഴും ഒക്കെ ഞാൻ കരുതി " രക്ഷപ്പെട്ടു" എന്ന്‌..

മൂന്നു മക്കളായി..അവർ വളർന്നു..എല്ലാർക്കും ജോലി കിട്ടി..ഞാൻ മനസ്സിൽ കരുതി..ഞാൻ "രക്ഷപ്പെട്ടു" എന്ന്‌...

ഞാൻ "ഓഹൊ.."..

പിന്നെ എല്ലാരുടെം കല്ല്യാണം കഴിഞ്ഞു...കുട്ടികളായി...അവരുടേ കുട്ടിക്കാലവും പിന്നിട്ടു...ഞാൻ കരുതീടാ...ഞാൻ "രക്ഷപ്പെട്ടു"!!..

ഇപ്പൊ അവർ എന്താ വിചാരിക്കുന്നത്‌ എന്നെനിക്കൊരു സംശയം..ഈ കിഴവി ഒന്നു പോയിക്കിട്ടിയാൽ ഞങ്ങൾ "രക്ഷപ്പെട്ടു"!!! എന്നാണോടാ...

അതിലെ നർമ നിലാവിൽ എന്റെ ഉത്രാടരാത്രി പുഞ്ജിരിച്ചു...